2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം (പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍)


ആധുനിക ലോകത്തിന്റെ പ്രധാന അപചയം സാമ്പത്തിക രംഗത്തെ അസന്തുലിതാവസ്ഥയാണ്. സമ്പത്ത് വേണ്ടവിധം വികേന്ദ്രീകൃതമാവുന്നില്ല. ചിലരില്‍ കുന്നുകൂടിക്കിടക്കുകയും ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്നവര്‍ മുഴുപട്ടിണിയും അര്‍ധപട്ടിണിയുമായി ഞരങ്ങി ജീവിക്കുകയും ചെയ്യുന്നു. അതിക്രമങ്ങളും വഞ്ചനയും കളവും കൊള്ളയുമൊക്കെ അനിയന്ത്രിതമായി പെരുകുന്നതില്‍ ഇതുമൊരു പ്രേരകമായി വര്‍ത്തിക്കുന്നുണ്ട്. എല്ലാവര്‍ക്കും ജീവിതവിഭവങ്ങളും സൗകര്യങ്ങളും ഒരുപോലെ ലഭിക്കുക വിദൂരസ്വപ്‌നമാണ്. നിലവിലെ സാഹചര്യത്തില്‍ അങ്ങനെ ഒരവസ്ഥ ഉണ്ടാവണമെന്ന് കരുതുന്നതില്‍ അര്‍ത്ഥവുമില്ല, എന്നാലും വലിയ അന്തരം ഇല്ലാതെയാക്കി, എല്ലാവര്‍ക്കും അത്യാവശ്യം വേണ്ട ജീവിതവിഭവങ്ങള്‍ ലഭിക്കും വിധത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും. അഥവാ കഴിയണം. ഇതിനുള്‌ല പ്രായോഗിക മാര്‍ഗങ്ങള്‍ വിശുദ്ധ ഇസ്ലാം ലോകത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.

സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണ്. എത്ര കഠിനാധ്വാനം നടത്തിയാലും ചിലര്‍ക്ക് സമ്പന്നരാവാനാവില്ല. വിദ്യാഭ്യാസവും ബുദ്ധിശക്തിയുമൊക്കെ ഉണ്ടെങ്കിലും ഉപകാരം ലഭിക്കില്ല. മറ്റു ചിലരോ തൊട്ടതെല്ലാം പൊന്നാക്കുന്നു. യാദൃശ്ചികമായി പലവിധ സാമ്പത്തികാഭിവൃദ്ധി നേടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഏതു കാര്യത്തിലൂമെന്നപോലെ സാമ്പത്തിക പുരോഗതിയുടെ ചലനവുമെന്നു സാരം.

അതുകൊണ്ടുതന്നെ പരീക്ഷണമെന്ന നിലയിലാണ് സമ്പത്ത് അല്ലാഹു നമുക്ക് നല്‍കിയത്. അത് എങ്ങനെ സമ്പാദിച്ചുവെന്നും ചെലവഴിച്ചുവെന്നും നാഥന്‍ വിലയിരുത്തും. അവകാശങ്ങള്‍ വീട്ടിയവരെയും തിരസ്‌കരിച്ചവരെയും വിചാരണ ചെയ്യും. എന്നിട്ട് എല്ലാത്തിനും അര്‍ഹമായ പ്രതിഫലം നല്‍കുകയും ചെയ്യും. വേണ്ടവിധം ധനം കൈകാര്യം ചെയ്യാത്തവര്‍ക്ക് വലിയ ശിക്ഷയാണ് മതം നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിങങ്ങനെ: സ്വര്‍ണവും വെള്ളിയും നിക്ഷേപിച്ചുവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് വാര്‍ത്തയറിയിക്കുക. നരകത്തിലെ തീയില്‍ നിന്ന് അത് ചുട്ടുപഴുപ്പിച്ച് അവരുടെ നെറ്റികളിലും വശങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയും); നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ സൂക്ഷിച്ചുവെച്ചതാണിത്. അതുകൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുക(9/34,35).

ഖുര്‍ആനിലെയും ഹദീസിലെയും മറ്റു ധാരാളം വചനങ്ങളില്‍ ഇതുസംബന്ധമായ താക്കീതുകള്‍ കാണാം. ഇസ്ലാം പറഞ്ഞതുപ്രകാരം ധനം ചെലവഴിക്കുമ്പോള്‍ മാത്രമേ അത് പരലോകത്ത് ഉപകാരപ്രദമാവുകയുള്ളൂ. റമസാന്‍ ആരാധനകളുടെ സുവര്‍ണാവസരമാണ്. നിസ്‌കാരവും നോമ്പും സുന്നത്തുകളും ഖുര്‍ആന്‍ പാരായണവുമെല്ലാം തകൃതിയായി നടക്കുന്ു. അങ്ങനെതന്നെ വേണം. റമസാന്‍ ആഗതമാവുകയും അത് വേണ്ടവിധം പരിഗണിക്കാതെ യാത്രയാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപമുണ്ടാവട്ടെയെന്ന ജിബ് രീല്‍ (അ) ന്റെ പ്രാര്‍ഥനക്ക് നബി(സ) ആമീന്‍ പറഞ്ഞ സംഭവം പ്രസിദ്ധമാണല്ലോ. ഇതോടൊപ്പം നാം പരിഗണിക്കപ്പെടേണ്ടതും ശ്രദ്ധയോടെ ഏറ്റെടുക്കേണ്ടതുമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. റമസാന്‍ മാസത്തില്‍ ഇതുകൂടി സജീവമാക്കാന്‍ സുന്നി പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടേണ്ടതുണ്ട്.

സമൂഹത്തെക്കുറിച്ച് ആലോചിച്ചുനോക്കുക. നേരേെത്ത പറഞ്ഞതുപോലെ സാമ്പത്തികമായും ഭൗതിക സംവിധാനങ്ങളുടെ കാര്യത്തിലുമൊക്കെ നാടിനു വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ തലചായ്ക്കാന്‍ വീടിനല്ലാത്തവരും നേരാംവണ്ണം ഭക്ഷണം കഴിക്കാന്‍ ശേഷിയില്ലാത്തവരും എന്തിനധികം മികച്ച ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നവരടക്കംഎത്ര ദുരന്തമുഖങ്ങളാണ് നമുക്ക് കാണാനാവുന്നത്.

ബിസിനസ് പൊളിഞ്ഞും ചികിത്സാര്‍ത്ഥവും മക്കളുടെ വിവാഹത്തിനുവേണ്ടിയുമൊക്കെ കടം വാങ്ങിയും മറ്റും തീ തിന്നുന്നവര്‍ ഒരു വശത്ത്, ഇതിനുപോലുമാവാതെ തകര്‍ന്നിരിക്കുന്നവര്‍ മറുവശത്ത്. രോഗങ്ങള്‍ വന്ന് അതിയായ വേദന അനുഭവിക്കുന്നവര്‍ വേറെയും. വരന്റെ ആര്‍ത്തിക്കനുസരിച്ച് വാരാിനല്‍കാനില്ലാത്തതിനാല്‍ വിവാഹവും ദാമ്പത്യജീവിതവും നിഷേധിക്കപ്പെട്ട ഹതഭാഗ്യര്‍ മറ്റൊരു ചോദ്യചിഹ്നം. ഇതിനിടക്ക് ദാരിദ്ര്യം ചൂഷണം ചെയ്ത് മതത്തില്‍നിന്ന് പറിച്ചെടുക്കാനും ബിദ്അത്ത് പ്രസ്ഥാനങ്ങളിലേക്ക് വലിച്ചെടുപ്പിക്കാനും നിരന്തര ശ്രമങ്ങള്‍ നടക്കുന്നു.

ഇവിടെയൊക്കെ കൈകെട്ടിനില്‍ക്കാനാണോ ഇസ്ലാമിക പ്രവര്‍ത്തകരുടെ തീരുമാനം? ആവാന്‍ പാടില്ല. നബി (സ) പറഞ്ഞതിങ്ങനെ: ഭൂലോകര്‍ക്ക് നിങ്ങള്‍ കാരുണ്യം ചെയ്യുക, എന്നാല്‍ ആകാശാധിപന്‍ നിങ്ങള്‍ക്കും കാരുണ്യം ചെയ്യും. മറ്റൊരു ഹദീസ് ഇങ്ങനെ: ഒരാളുടെ ഭൗതിക പ്രതിസന്ധി പരിഹരിച്ചുകൊടുത്താല്‍ അന്ത്യദിനത്തിലെ ഒരു പ്രയാസം അല്ലാഹു നീക്കിക്കൊടുക്കും. ഇതൊക്കെ ഓര്‍മിച്ചുകൊണ്ടുവേണം വിശ്വാസികള്‍ പ്രവര്‍ത്തിക്കാന്‍. കണ്ണീരൊഴുക്കിനുനേരെ കണ്ണുചിമ്മാനും കാരുണ്യക്കൈനീട്ടം നടത്താതിരിക്കാനും വിശ്വാസികള്‍ക്കാകുമോ?

ദാരിദ്ര്യം വലിയ ഭീഷണിയാണ്. മതവിരുദ്ധര്‍ ചൂഷണം ചെയ്യുന്നത് പ്രധാനമായും ഈ ന്യൂനത തന്നെ. ഇതിനുള്ള പരിഹാരം വേണ്ടവിധം സകാത്ത് നല്‍കാന്‍ അര്‍ഹരെ പ്രേരിപ്പിക്കുകയും ഇതര സാമ്പത്തിക സഹായങ്ങള്‍ വര്‍ധിക്കുകയുമാണ്. കടം നല്‍കാനുള്ള മനസ്സുപോലും ആധുനിക കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ദാനത്തേക്കാള്‍ പ്രതിഫലാര്‍ഹവും ഉപകാരപ്രദവുമാവാറുണ്ട് കടം നല്‍കുന്നത്. അതുപോലെ പലിശരഹിത വായ്പകള്‍ വ്യാപകമാവണം. പ്രാദേശികമായി മഹല്ലുകള്‍ക്ക് കീഴിലും വിവിധ സംഘടനകള്‍ക്കു കീഴിലും ഇതിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതത്യാവശ്യമാണ്. മുമ്പുകാലത്ത് വ്യാപകമായുണ്ടായിരുന്ന കുറിക്കലയാണ്ം (പണംപയറ്റ്) പോലുള്ള സാമ്പത്തിക സഹായങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ എടുത്തുപോകുന്നതാണനുഭവം. ഇത് നിലനില്‍ക്കുന്നത് എന്തുകൊണ്ടും ഉപകാരം ചെയ്യും. തിരിച്ചുകൊടുക്കുന്നതാകയാല്‍ സ്വീകരിക്കുന്നവരുടെ ആത്മാഭിമാനത്തിന് ക്ഷതം വരുന്നില്ലെന്നതാണ് ഇതിന്റെ ഒന്നാമത്തെ നേട്ടം. പിന്നെ പല ഘട്ടങ്ങളില്‍ നിശ്ചിതമല്ലാത്ത തുകയാണ് തിരിച്ചടവ്. ആര്‍ക്കും ചെയ്തു തീര്‍ക്കാവുന്ന ബാധ്യതയായിരിക്കും ഓരോ ഗഡുവും.

വീടു നിര്‍മാണാവശ്യാര്‍ഥം പൊതുവെ ബാങ്കുകാര്‍ നല്‍കുന്ന ഹൗസിംഗ്ാ ലോണുകളാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. 15 വര്‍ഷത്തിനിടക്ക് ഇരട്ടിയിലധികം തിരിച്ചുകൊടുക്കണമെന്നതിനു പുറമെ, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിനേക്കാള്‍ വലിയ ഒരു സംഖ്യ എല്ലാ മാസവും മുറതെറ്റാതെ അടക്കുകയും വേണം. ഇത് മൂന്നുമാസം മുടങ്ങിയാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കും. ആറ്റുനോറ്റുണ്ടാക്കിയ വീട്ടില്‍നിന്ന് മക്കളുടെ കൈപിടിച്ച് ഇറങ്ങിനടക്കേണ്ടിവരുന്നവന്റെ മാനസിക സംഘര്‍ഷങ്ങള്‍ ഒന്ന് സങ്കല്‍പിച്ചുനോക്കുക. അതുകൊണ്ടാണ് പ്രാദേശികമായുള്ള സഹായനിധികള്‍ പ്രസക്തമാണെന്നു പറയുന്നത്. പലയിടങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ വര്‍ഷങ്ങളായി നടപ്പില്‍ വരുത്തി വിജയം കണ്ടിട്ടുണ്ട്.

ഇങ്ങനെ ചിന്തിച്ചാല്‍ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ആവശ്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. റമസാന്‍ അതിനു പറ്റിയ നല്ല സന്ദര്‍ഭമാണെന്നതില്‍ തര്‍ക്കമില്ല. വിശുദ്ധ റമസാന്‍ വിശുദ്ധ ഖുര്‍ആന്‍ കാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് നടത്തുന്ന കരുണനാളുകളില്‍ കാരുണ്യക്കൈനീട്ടം റിലീഫ് ഡേ ഈയാവശ്യാര്‍ത്ഥം പ്രതീക്ഷിച്ചതിലധികം വിജയകരമാക്കാന്‍ നമുക്ക് കഴിയണം. അല്‍പ്പായുസ് മാത്രമാണ് നമുക്കുള്ളത്. അതിനിടയില്‍ അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി വളരെ ഏറെ ചെയ്യാനാവണം. അത് സ്വര്‍ഗത്തിലേക്കുള്ള മുതല്‍ക്കൂട്ടായി മാറുമെന്നതിന് മതപ്രമാണങ്ങള്‍ സാക്ഷിനില്‍ക്കുന്നു.

വീട്, തൊഴിലുപകരണങ്ങള്‍, പഠനസഹായങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി ആവശ്യങ്ങളറിഞ്ഞ് സഹായം ചെയ്യുക, സംഘടിപ്പിച്ചു നല്‍കുക. നരകവാസികളോട് സ്വര്‍ഗീയ ഭാഗ്യവാന്മാര്‍ നരകപ്രവേശത്തിന്റെ കാരണം ചോദിക്കുമ്പോള്‍, അവരുടെ മറുപടി ഇങ്ങനെയായിരിക്കും: ഞങ്ങള്‍ നിസ്‌കരിക്കുന്നവരുടെ ഗണത്തില്‍ പെട്ടില്ല. ഞങ്ങള്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നില്ല. വൃത്തികേടുകളില്‍ മുഴുകുന്നതവരോടൊപ്പം ഞങ്ങളും കൂടുമായിരുന്നു (74/43-45). പാവങ്ങളെ സഹായിക്കുന്നതിന്റെ അവര്‍ണനീയ ഗുണങ്ങള്‍ ഇതില്‍നിന്നു വായിച്ചെടുക്കാനാവും.

(കടപ്പാട് സുന്നിവോയ്‌സ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹസനിയ്യയിലെ അതിഥികള്‍