2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ബദ്‌രീങ്ങള്‍: സാഹിത്യവും സാഫല്യവും (അലവിക്കുട്ടി ഫൈസി)




മുസ്ലിം ഉമ്മത്തിന്റെ ചരിത്രത്തില്‍ നിസ്തുലമായ സമര്‍പ്പണത്തിന്റെ അധ്യായം രചിച്ചവരാണ് ബദ് രീങ്ങള്‍. അനിവാര്യമായിത്തീര്‍ന്ന ഒരു യുദ്ധമുഖത്ത് കാലിടറാതെയും മനമിളകാതെയും തിരുനബി (സ) തങ്ങള്‍ക്കൊപ്പം നിന്ന് ധീരമായ മുന്നേറ്റം നടത്തിയ ധര്‍മ്മയോദ്ധാക്കള്‍. പിറന്ന നാടും വീടും ഉപേക്ഷിച്ച് മദീനയിലെത്തിയ മുസ്ലിംകള്‍കക് അവിടെയും സ്വാസ്ഥ്യം കൊടുക്കില്ലെന്നുറച്ച മക്കയിലെ മാടമ്പികള്‍ മദീനക്കെതിരെ നടത്തിയ ആക്രമണത്തെ ചെറുക്കാനും തകര്‍ക്കാനും ഭാഗ്യം ലഭിച്ച ആത്മാഭിമാനികളായ ആദ്യവിശ്വാസികള്‍. രണഭൂവില്‍ ചരിത്രം തീര്‍ത്ത ബദ് രീങ്ങളുടെ ആദരിനറുതി കാണാന്‍ നമുക്കാവില്ല. ഖുര്‍ആന്‍ അവരെ വാഴ്ത്തി. ഹദീസ് അവരെ പുകഴ്ത്തി. ലോകം അവരെ നെഞ്ചകത്തേറ്റി ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നു. നിരുപമമായ അംഗീകാരവും ആദരവും നേടിയിട്ടുള്ള മഹാനുഭാവന്മാര്‍ സത്യാവിശ്വാസികള്‍ക്ക് വഴികാട്ടികള്‍ മാത്രമല്ല, അവര്‍ക്ക് അവലംബവും സഹായികളുമാണ്. സമൂഹം എന്നും അവരെ വസീലയാക്കി ഇഹപര വിജയം നേടിയിരുന്നു.

ബദ്‌രീങ്ങളുടെ നാമം ഉച്ചരിക്കുന്നതിനും അത് എഴുതുന്നതിനും വലിയ പുണ്യമുണ്ടെന്ന് മുസ്ലിം ഉമ്മത്ത് മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതിനു തെളിവുകളേറെയാണ്. നബി (സ) യുടെ പോരാട്ടക്കഥകള്‍ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മാത്രമല്ല, ബദ്‌റിനും ബദ്‌രീങ്ങള്‍ക്കും പൂര്‍വീക പണ്ഡിതര്‍ പ്രത്യേക പരിഗണന നല്‍കിയതായി കാണാം. ബദ്് റിനെക്കുറിച്ച് എഴുതപ്പെടുന്നത് ചരിത്രമായിരിക്കും. എന്നാല്‍ ബദ്് രീങ്ങളെ പ്രത്യേകമായി പരാമര്‍ശിക്കുന്നതും അവരുടെ പോരാട്ടം വര്‍ണിക്കാതെ നാാമങ്ങളും ഗുണങ്ങളും മഹത്വങ്ങളും വിവരിക്കുന്നത് ആത്മീയ സാഫല്യത്തിന് കൂടിയാണ്. അവരുടെ നാമങ്ങള്‍ എഴുതിയും പറഞ്ഞും ഭൗതികവും ആത്മീയവുമായ നേട്ടങ്ങളുണ്ടായത് രേഖപ്പെടുത്തപ്പെട്ടതാണ്.

സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമടക്കം ധാരാളം ഗ്രന്ഥങ്ങളുടെ ഉടമയായ അല്ലാമാ അബ്ദുല്ലാഹിസ്സുവൈദി (റ) എഴുതുന്നു: അവരുടെ നാമങ്ങള്‍ എഴുതി ചുമക്കുന്നത് ശത്രുക്കളില്‍നിന്നുള്ള കാവലിനെ ഉറപ്പാക്കിത്തരുന്നതാണ്. ആ വിവരം ജാലിയത്തുല്‍ കുറബിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഉഹ് ദീങ്ങളുടെ നാമങ്ങള്‍ ഒഴിവാക്കി ബദ് രീങ്ങളെ മാത്രം ഉള്‍പ്പെടുത്തിയും തവസ്സുലും മുനാജാതും ചേര്‍ത്തുവെച്ചുമാണ് മുംബൈയില്‍ നിന്നും പുറത്തിറക്കിയ റഫ്ഉല്‍ ഖദ്് റില്‍ കാണുന്നത്. അതിന്റെ ആമുഖത്തിലദ്ദേഹം പറയുന്നു: ദൈര്‍ഘ്യം കൂടുന്നതുകൊണ്ട് മനസാനിധ്യം നഷ്ടപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുമെന്നതിനാല്‍ ഞാന്‍ ഉഹ്്ദീങ്ങളെ കൊണ്ടുള്ള തവസ്സുല്‍ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ തവസ്‌സുല്‍ ദുആഅ് രണ്ടാമത്തേതും ആദ്യത്തേതിനോട് ചേര്‍ത്തിരിക്കുന്നു. (റഫ്ഉള്‍ ഖദ് ര്‍, പേജ് 6). കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഖബ്ബാനി (റ) യുടെ തവസ്സുല്‍ കൃതിക്ക് തുഹ്ഫതുന്‍ സനിയ്യ വനുബ്ദതുല്‍ ബഹിയ്യ എന്നാണ് പേര് നല്‍കിക്കാണുന്നത്. ഉഹ്ദീങ്ങളുടെ നാമങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ബദ് രീങ്ങളുടെ എണ്ണം 365 ഉണ്ടെങ്കിലും ളുഹൈര്‍ (റ) വിന്റെ നാമം ചേര്‍ത്തുകാണുന്നില്ല.

ബദര്‍ മൗലീദ്

പൊന്നാനി വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ രചിച്ച ബദ്് ര്‍ മൗലീദാണ് നമുക്കിടയില്‍ പ്രചാരത്തിലുള്ളത്. അബ്ദുല്ലത്തീഫുശ്ശാമി (റ) യുടെ കൃതിയില്‍നിന്നുള്ള സംഭവങ്ങളും ആദ്യത്തില്‍ ഒരാമുഖവും അന്ത്യത്തില്‍ പ്രാര്‍ത്ഥനയും ചേര്‍ത്തുള്ള ഈ മൗലീദില്‍. ഇമാം ബൂസ്വുരി (റ) അസ്വുബ്ഹു ബദാമിന്‍ ത്വന്‍ അതിഹി... എന്ന കവിതയും ചേര്‍ത്തിട്ടുണ്ട്. അതിലെ ഹദീസുകള്‍ (വിവരണങ്ങള്‍) ആയി ഉദ്ധരിച്ചവയെല്ലാം അബ്ദുല്ലത്തീഫ് ശാമിയുടെ ഗ്രന്ഥത്തിലുള്ളവയാണ്.

അശ്ശൈഖുദ്ദവ്വാനി (റ)

ബദ് ര്‍ മൗലീദില്‍ അവസാനത്തെ ഹദീസില്‍ വദകറശ്ശൈഖുദ്ദാറാനി എന്നു കാണാറുണ്ട്. അത് പകര്‍ത്തിയെഴുത്തില്‍ തെറ്റിയതാകാനാണ് സാധ്യത. കാരണം ഇമാം ദവ്വാനി (റ) യില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെടുന്നത് കൃത്യമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ ശറഹുല്‍ അഖാഇദില്‍ അളുദിയ്യയില്‍ ഇത് കാണാവുന്നതാണ്. മുസ്ലിം ഉമ്മത്തിലെ ശ്രേഷ്ഠവിഭാഗങ്ങളുടെ ക്രമവിവരണത്തിന്റെ ഭാഗമായി ബദ് രീങ്ങളുടെ മഹത്വവും അവരെക്കൊണ്ട് സാധിക്കുന്നതും വിവരിക്കുന്ന ഭാഗത്താണിതുള്ളത്. ദവ്വാനി ഇമാമിന്റെ ഈ ഉദ്ധരണം ധാരാളം ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബരീഖത്തുല്‍ മഹ്്മൂദിയ്യ ഫീ ശറഹി ത്വരീഖതിന്‍ മുഹമ്മദിയ്യ (2/10).

അബ്ദുല്‍ മാമലികില്‍ അസ്വാമി അല്‍ മക്കി എഴുതുുന്നു: താരീഖുല്‍ ഖമീസ് (ഫീ അഹ്‌വാലി അന്‍ഫസി നഫീസിന്‍) എന്ന ഗ്രന്ഥത്തില്‍ അതിന്റെ കര്‍ത്താവ് ജലാലുദ്ദീനിദ്ദവ്വാനി (റ) യെ ഉദ്ദരിക്കുന്നുണ്ട്. തന്റെ ഉന്നതരായ ഗുരുവര്യരില്‍നിന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു: അവരുടെ നാമം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ നിശ്ചയമായും ഉത്തരം ലഭിക്കുന്നതാണ്. (സിംതുന്നുജൂമില്‍ അവാലിഫീ അന്‍ബാഇല്‍ അവാഇലിവത്തവാലീ 1/266).

പത്താം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ (ഹി. 918) വഫാത്തായ പ്രശസ്ത ശാഫിഈ പണ്ഡിതനാണ് ജലാലുദ്ദീന്‍ മുഹമ്മദ്ബ്‌നു അസ്അദ് അസ്വിദ്ദീഖി അദ്ദവ്വാനി (റ) സമകാലികരായ പണ്ഡിതരില്‍ സമശീര്‍ഷരായവര്‍ ദുവനീ ഇമാമുമായുള്ള സമ്പര്‍ക്കത്തെ വളരെ വലിയ മഹത്വമായി കണക്കാക്കിയിരിക്കുന്നു. അതുപോലെ സമകാലത്തെ പുതുതലമുറയിലെ പണ്ഡിതരുടെ യോഗ്യതകളില്‍ ദുവനി (റ) യുടെ ശിഷ്യത്വവും സാഭിമനം പറയപ്പെട്ടിരുന്നു. ഒമ്പത്-പത്ത് നൂറ്റാണ്ടുകളിലെ പണ്ഡിതരുടെ ചരിത്രം പാരായണം ചെയ്താല്‍ വ്യക്തമാകുന്നതാണിത്. തന്റെ ഗ്രന്ഥങ്ങള്‍ക്ക് ടിപ്പണിയും വ്യാഖ്യാനവും എഴുതിയ പണ്ഝിതര്‍ ഏറെയുണ്ട്. വിശ്വപ്രസിദ്ധരായ പണ്ഡിത പ്രമുഖര്‍ തനിക്ക് ഗുരുവര്യന്മാരില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവാണ് പില്‍ക്കാലക്കാര്‍ക്കായി പകര്‍ന്നിരിക്കുന്നത്. ബര്‍സന്‍ജിയുടെ ജാലിയതുല്‍ കുറബിലും ദവ്വാനി (റ) എന്നുതന്നെയാണുള്ളത്.

ബര്‍സന്‍ജി (റ)

മൗലീദുല്‍ ബര്‍സന്‍ജി ക്രോഡീകരിച്ച മഹാനായ സയ്യിദ് സൈനുല്‍ ആബിദീന്‍ ജഅ്ഫറുബ്‌നു ഹസനില്‍ ബര്‍സന്‍ജി (റ) എന്നവര്‍ക്ക് ബദ് രീങ്ങളക്കൊണ്ട് തവസ്സുല്‍ ചെയ്യുന്നതും അവരുടെ ശ്രേഷ്ഠത വിവരിക്കുന്നതുമായി മൂന്നു ഗ്രന്ഥങ്ങളുണ്ട്. ജാലിയതുല്‍ കുറബ് ബിന്‍ അസ്വ്ഹാബി സയ്യിദില്‍ അജമി വല്‍ അറബ്, ഗദ്യത്തിലുള്ള ഈ ഗ്രന്ഥം ബദ് രീങ്ങളുടെ മഹത്വവും അവരെകൊണ്ട് തവസ്സുല്‍ ചെയ്താല്‍ ലഭിക്കുന്ന നേട്ടങ്ങളും വിവരിക്കുന്നതോടൊപ്പം അതുകൊണ്ടുണ്ടായ പല അത്ഭുതങ്ങളും വിവരിക്കുന്നു. അത് അഹ്്മദ് ളിയാഉദ്ദീന്‍ അല്‍ കാംശഖാനവി (റ) യുടെ മജ്മൂആതില്‍ പെട്ട അല്‍ മജ്മൂ അതുന്നഖ്ശബന്‍ദിയ്യയുടെ 268 മുതല്‍ 278 പേജുകളില്‍ ചേര്‍ത്തിട്ടുണ്ട്.

ജാലിയത്തുല്‍ കദിര്‍ബി അസ്മാഇ അസ്വ്ഹാബി സയ്യിദില്‍ മലാഇകി വല്‍ബശര്‍ എന്ന കൃതി റാഇയ്യ് (റാഅ് അന്ത്യാക്ഷരമായ ബൈതുകള്‍) വിഭാഗത്തില്‍ പെട്ട കൃതിയാണ്. 185 ബൈതുകളാണിതിലുള്ളത്. 21 ബൈതുകള്‍ ആമുഖം കഴിഞ്ഞാല്‍ 107 ബൈതുകളില്‍ അസ്മാഉ അഹ്്‌ലില്‍ ബദ്ര്‍ മനോഹരമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശേഷം ഉഹ്്ദീങ്ങളുടൈ നാമവും തുടര്‍ന്ന അഹ്‌ലുബൈത്തിനെയും അഇമ്മാതിനെയും തവസ്സുലാക്കി പ്രാര്‍ത്ഥനയോടെ സമാപിക്കുന്നു. അല്‍ ബദ്‌രിയ്യതുര്‍ റാഇയ്യ എന്നറിയപ്പെടുന്ന ഈ പദ്യകൃതിക്ക് അബ്ദുല്‍ ഹാദി നജല്‍ അബ്‌യാറി എന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ അല്‍ അറാഇസുല്‍ വാളിഹ: അല്‍ ഗുറര്‍ എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അറബികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുള്ള ബദ് ര്‍ ബൈത്താണിത്.അല്‍ അറീന്‍ ലി അസ്മാഇസ്വഹാബതില്‍ ബദ് രിയ്യീന്‍ എന്ന ഒരു കൃതിയും ബര്‍സന്‍ജി (റ) വിനുണ്ട്.

ജഅ്ഫറുല്‍ ബര്‍സന്‍ജിയുടെ സഹോദരനാണ്. പണ്ഡിതനും ഗ്രന്ഥകാരനും സാത്വികനുമായ അലിയ്യുല്‍ ബര്‍സന്‍ജി (റ) സഹോദരന്‍ മൗലിദുല്‍ ബര്‍സന്‍ജിക്ക് പദ്യാവിഷ്‌കാരം നടത്തിയിട്ടുണ്ട്. ഇത് അറബുനാടുകളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. കൂടാതെ ഇദ്ദേഹം ഒരു ബദ് ര്‍ ബൈത് തയ്യാറാക്കിയിട്ടുമുണ്ട്.

അല്‍ ബദ്് രിയ്യതുല്‍ ഹംസിയ്യ

ജാലിബതുല്‍ ഇറബി ഫീനള്മിജാലിയതില്‍ കുറബ് എന്ന ബദ് ര്‍ ബൈതാണ് നമുക്കിടയില്‍ ബദ് രിയ്യതുല്‍ ഹംസിയ്യ എന്ന പേരിലറിയപ്പെടുന്നത്. ജഅ്ഫറുല്‍ ബര്‍സന്‍ജി (റ) യുടെ ജാലിയതുല്‍ കുറബിന് അലിയ്യുല്‍ ബര്‍സന്‍ജി നടത്തിയ പദ്യാവിഷ്‌കാരത്തിന്റെ ചുവടുപിടിച്ചാണ് ഞാനിത് പദ്യത്തില്‍ കുറിക്കുുന്നതെന്ന് മുഹമ്മദ്ബ്‌നുല്‍ മുഹമ്മദില്‍ ഹാദില്‍ ബര്‍സന്‍ജി (റ) ഇതിന്റെ ആദ്യഭാഗത്ത് പറയുന്നുണ്ട്. ഉഹ്്ദീങ്ങളെയും കൊണ്ട് തവസ്സുലാക്കി പ്രാര്‍ത്ഥനാ ബൈത്തുകളോടെയാണിത് സമാപിക്കുന്നത്. മഹാനായ അഹ്്മദ് കോയ ശാലിയാത്തി (ന.മ) ബദ്് രിയ്യതുല്‍ ഹംസിയ്യക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ജാലിബതുത്വറബി ബിഹല്ലി ജാലിബതില്‍ ഇറബ് എന്നാണതിന്റെ പേര്.

അശ്ശാഫിയതുമിനല്‍ അസ്ഖാമി

അശ്ശൈഖ് ഹുസൈന്‍ ബിന്‍ സലീമിബ്‌നു സലാമത് അല്‍ ഹുസൈനുദ്ദീജാനി (റ) പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ പണ്ഡിതനാണ്. വിവിധ വിജ്ഞാനശാഖകളില്‍ ധാരാളം പ്രശസ്ത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ബദ് രീങ്ങളെ തവസ്സുലാക്കിയുള്ള തന്റെ അശ്ശാഫിയതുമിനല്‍ അസ്ഖാമി ഫീ അസ്മാഈ അഹ് ലി ബദ് രില്‍ കിറാം (റ) എന്ന കൃതി പ്രസിദ്ധമായതാണ്. 265 ഈരടികളുള്ള കവിതയില്‍ അക്ഷരമാലക്രമത്തിലാണ് നാമങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഓരോ അക്ഷരത്തില്‍ തുടങ്ങുന്ന നാമങ്ങള്‍ അവസാനിച്ചാല്‍ ഉടനെ ബൈതില്‍ തന്നെ തവസ്സുല്‍ പ്രാര്‍ഥനകള്‍ ചേര്‍ത്തിരിക്കുന്നു. ഡമസ്‌കസിലെ മളാഹിരിയ്യ ലൈബ്രറിയിലും റിയാളിലെ കിംഗ് സൗദ് ലൈബ്രറിയിലും ഇതിന്റെ കയ്യെഴുത്ത് പ്രതികള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

ചില കൃതികളും കര്‍ത്താക്കളും

ശറഹുസ്വദ്‌റി ബി അസ്മാഇ അഹ്്‌ല് ബദ് ര്‍ (റ) അഹ്്മദ്ബ്‌നു ആമറിബ്‌നു ഹുസൈനുസ്സഅ്ദീ, താജുല്‍ അറൂസിന്റെയും ഇത്്ഹാഫുസ്സാദാതില്‍ മുത്തഖീന്റെയും കര്‍ത്താവ്. സയ്യിദ് മുഹമ്മദ് മുര്‍തളാ അസ്സബീദി അവര്‍കള്‍ക്ക് ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദുല്‍ മനീനി അദ്ദിമിശ്ഖി (റ) അവര്‍കള്‍ക്കും ഈ പേരില്‍തന്നെ ഗ്രന്ഥങ്ങളുണ്ട്.

ബദ് രിയ്യത്ത് കൃതികള്‍

അസ്മാഉല്‍ ബദ് റിന് സേവനം ചെയ്ത് പുണ്യം നേടിയവര്‍ ഏറെയാണ്. പദ്യരൂപത്തില്‍ ക്രോഡീകരിച്ചവരില്‍ വിവിധ വിജ്ഞാന ശാഖകളിലും വൈജ്ഞാനിക സേവനങ്ങളിലും പ്രശസ്തരും പ്രഗത്ഭരുമായ ചിലരുടെ വേരുകള്‍ ശ്രദ്ധിക്കുക. അഹ്്മദുല്‍ ഖത്വീഹബ് അത്തമീമി അല്‍ ഖലീലി (റ), ശൈഖ് അമീനുല്‍ ജുന്‍ദി അല്‍ അബ്ബാസി (റ), ബദീര്‍ മുഹമ്മദ് അല്‍ മഖദിസി (റ), ഇബ്‌റാഹിമുബ്‌നു ഇദ്്‌റീസില്‍ ഹസനി അസ്സനൂസി (റ), അബ്ദുല്‍ കരീമുബിന്‍ അഹ്്മദ് ബിന്‍ നൂഹ് അത്വറാബല്‍സീ (റ), മുഹമ്മദ്ബ്‌നു അലി അസ്വബ്ബാന്‍ (റ) തുടങ്ങിയവര്‍.

ഗദ്യരൂപത്തില്‍ ഗ്രന്ഥരചന നടത്തിയവരില്‍ ഉപരിവിവരിച്ചവരും പെടും. മുഹമ്മദുല്‍ മദനീജിനാന്‍, മുഹമ്മദ്ബ്‌നു സാലിമില്‍ ഹഫനീ അല്‍ ഹഫ്‌നാവീ, അബുല്‍ ബറകാത്ത് അസ്സുവൈദീ, ഇബ്രാഹിം ഹനീഫ് ബിന്‍ മുസ്തഫാ അര്‍റൂമി, അബുല്‍ വഫാ മുഹമ്മദ് അര്‍റി ഫാഈ, അഹ്്മദ് ബ്്‌നു സൈനീ ദഹ്്‌ലാല്‍, മുഹമ്മദുദ്ദൂസ്സൂഖിയ്യില്‍ അസ്ഹരിയ്യുന്ന ഖ്ശബന്ദീ (റ) തുടങ്ങി ഈ മേഖലയിലും ധാരാളം പ്രമുഖ പണ്ഡിതസാന്നിധ്യം കാണാം. ഇവരില്‍ പലരുടെയും ഗ്രന്ഥങ്ങള്‍ പലതും ഈജിപ്ത്, സൗദി, സിറിയ, അമേരിക്ക, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത ലൈബ്രറികളിലും മ്യൂസിയങ്ങളിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.


അവലബം മുഹിമ്മാത്ത്‌ .കോം

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം (പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍)


ആധുനിക ലോകത്തിന്റെ പ്രധാന അപചയം സാമ്പത്തിക രംഗത്തെ അസന്തുലിതാവസ്ഥയാണ്. സമ്പത്ത് വേണ്ടവിധം വികേന്ദ്രീകൃതമാവുന്നില്ല. ചിലരില്‍ കുന്നുകൂടിക്കിടക്കുകയും ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്നവര്‍ മുഴുപട്ടിണിയും അര്‍ധപട്ടിണിയുമായി ഞരങ്ങി ജീവിക്കുകയും ചെയ്യുന്നു. അതിക്രമങ്ങളും വഞ്ചനയും കളവും കൊള്ളയുമൊക്കെ അനിയന്ത്രിതമായി പെരുകുന്നതില്‍ ഇതുമൊരു പ്രേരകമായി വര്‍ത്തിക്കുന്നുണ്ട്. എല്ലാവര്‍ക്കും ജീവിതവിഭവങ്ങളും സൗകര്യങ്ങളും ഒരുപോലെ ലഭിക്കുക വിദൂരസ്വപ്‌നമാണ്. നിലവിലെ സാഹചര്യത്തില്‍ അങ്ങനെ ഒരവസ്ഥ ഉണ്ടാവണമെന്ന് കരുതുന്നതില്‍ അര്‍ത്ഥവുമില്ല, എന്നാലും വലിയ അന്തരം ഇല്ലാതെയാക്കി, എല്ലാവര്‍ക്കും അത്യാവശ്യം വേണ്ട ജീവിതവിഭവങ്ങള്‍ ലഭിക്കും വിധത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും. അഥവാ കഴിയണം. ഇതിനുള്‌ല പ്രായോഗിക മാര്‍ഗങ്ങള്‍ വിശുദ്ധ ഇസ്ലാം ലോകത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.

സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണ്. എത്ര കഠിനാധ്വാനം നടത്തിയാലും ചിലര്‍ക്ക് സമ്പന്നരാവാനാവില്ല. വിദ്യാഭ്യാസവും ബുദ്ധിശക്തിയുമൊക്കെ ഉണ്ടെങ്കിലും ഉപകാരം ലഭിക്കില്ല. മറ്റു ചിലരോ തൊട്ടതെല്ലാം പൊന്നാക്കുന്നു. യാദൃശ്ചികമായി പലവിധ സാമ്പത്തികാഭിവൃദ്ധി നേടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഏതു കാര്യത്തിലൂമെന്നപോലെ സാമ്പത്തിക പുരോഗതിയുടെ ചലനവുമെന്നു സാരം.

അതുകൊണ്ടുതന്നെ പരീക്ഷണമെന്ന നിലയിലാണ് സമ്പത്ത് അല്ലാഹു നമുക്ക് നല്‍കിയത്. അത് എങ്ങനെ സമ്പാദിച്ചുവെന്നും ചെലവഴിച്ചുവെന്നും നാഥന്‍ വിലയിരുത്തും. അവകാശങ്ങള്‍ വീട്ടിയവരെയും തിരസ്‌കരിച്ചവരെയും വിചാരണ ചെയ്യും. എന്നിട്ട് എല്ലാത്തിനും അര്‍ഹമായ പ്രതിഫലം നല്‍കുകയും ചെയ്യും. വേണ്ടവിധം ധനം കൈകാര്യം ചെയ്യാത്തവര്‍ക്ക് വലിയ ശിക്ഷയാണ് മതം നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിങങ്ങനെ: സ്വര്‍ണവും വെള്ളിയും നിക്ഷേപിച്ചുവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് വാര്‍ത്തയറിയിക്കുക. നരകത്തിലെ തീയില്‍ നിന്ന് അത് ചുട്ടുപഴുപ്പിച്ച് അവരുടെ നെറ്റികളിലും വശങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയും); നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ സൂക്ഷിച്ചുവെച്ചതാണിത്. അതുകൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുക(9/34,35).

ഖുര്‍ആനിലെയും ഹദീസിലെയും മറ്റു ധാരാളം വചനങ്ങളില്‍ ഇതുസംബന്ധമായ താക്കീതുകള്‍ കാണാം. ഇസ്ലാം പറഞ്ഞതുപ്രകാരം ധനം ചെലവഴിക്കുമ്പോള്‍ മാത്രമേ അത് പരലോകത്ത് ഉപകാരപ്രദമാവുകയുള്ളൂ. റമസാന്‍ ആരാധനകളുടെ സുവര്‍ണാവസരമാണ്. നിസ്‌കാരവും നോമ്പും സുന്നത്തുകളും ഖുര്‍ആന്‍ പാരായണവുമെല്ലാം തകൃതിയായി നടക്കുന്ു. അങ്ങനെതന്നെ വേണം. റമസാന്‍ ആഗതമാവുകയും അത് വേണ്ടവിധം പരിഗണിക്കാതെ യാത്രയാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപമുണ്ടാവട്ടെയെന്ന ജിബ് രീല്‍ (അ) ന്റെ പ്രാര്‍ഥനക്ക് നബി(സ) ആമീന്‍ പറഞ്ഞ സംഭവം പ്രസിദ്ധമാണല്ലോ. ഇതോടൊപ്പം നാം പരിഗണിക്കപ്പെടേണ്ടതും ശ്രദ്ധയോടെ ഏറ്റെടുക്കേണ്ടതുമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. റമസാന്‍ മാസത്തില്‍ ഇതുകൂടി സജീവമാക്കാന്‍ സുന്നി പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടേണ്ടതുണ്ട്.

സമൂഹത്തെക്കുറിച്ച് ആലോചിച്ചുനോക്കുക. നേരേെത്ത പറഞ്ഞതുപോലെ സാമ്പത്തികമായും ഭൗതിക സംവിധാനങ്ങളുടെ കാര്യത്തിലുമൊക്കെ നാടിനു വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ തലചായ്ക്കാന്‍ വീടിനല്ലാത്തവരും നേരാംവണ്ണം ഭക്ഷണം കഴിക്കാന്‍ ശേഷിയില്ലാത്തവരും എന്തിനധികം മികച്ച ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നവരടക്കംഎത്ര ദുരന്തമുഖങ്ങളാണ് നമുക്ക് കാണാനാവുന്നത്.

ബിസിനസ് പൊളിഞ്ഞും ചികിത്സാര്‍ത്ഥവും മക്കളുടെ വിവാഹത്തിനുവേണ്ടിയുമൊക്കെ കടം വാങ്ങിയും മറ്റും തീ തിന്നുന്നവര്‍ ഒരു വശത്ത്, ഇതിനുപോലുമാവാതെ തകര്‍ന്നിരിക്കുന്നവര്‍ മറുവശത്ത്. രോഗങ്ങള്‍ വന്ന് അതിയായ വേദന അനുഭവിക്കുന്നവര്‍ വേറെയും. വരന്റെ ആര്‍ത്തിക്കനുസരിച്ച് വാരാിനല്‍കാനില്ലാത്തതിനാല്‍ വിവാഹവും ദാമ്പത്യജീവിതവും നിഷേധിക്കപ്പെട്ട ഹതഭാഗ്യര്‍ മറ്റൊരു ചോദ്യചിഹ്നം. ഇതിനിടക്ക് ദാരിദ്ര്യം ചൂഷണം ചെയ്ത് മതത്തില്‍നിന്ന് പറിച്ചെടുക്കാനും ബിദ്അത്ത് പ്രസ്ഥാനങ്ങളിലേക്ക് വലിച്ചെടുപ്പിക്കാനും നിരന്തര ശ്രമങ്ങള്‍ നടക്കുന്നു.

ഇവിടെയൊക്കെ കൈകെട്ടിനില്‍ക്കാനാണോ ഇസ്ലാമിക പ്രവര്‍ത്തകരുടെ തീരുമാനം? ആവാന്‍ പാടില്ല. നബി (സ) പറഞ്ഞതിങ്ങനെ: ഭൂലോകര്‍ക്ക് നിങ്ങള്‍ കാരുണ്യം ചെയ്യുക, എന്നാല്‍ ആകാശാധിപന്‍ നിങ്ങള്‍ക്കും കാരുണ്യം ചെയ്യും. മറ്റൊരു ഹദീസ് ഇങ്ങനെ: ഒരാളുടെ ഭൗതിക പ്രതിസന്ധി പരിഹരിച്ചുകൊടുത്താല്‍ അന്ത്യദിനത്തിലെ ഒരു പ്രയാസം അല്ലാഹു നീക്കിക്കൊടുക്കും. ഇതൊക്കെ ഓര്‍മിച്ചുകൊണ്ടുവേണം വിശ്വാസികള്‍ പ്രവര്‍ത്തിക്കാന്‍. കണ്ണീരൊഴുക്കിനുനേരെ കണ്ണുചിമ്മാനും കാരുണ്യക്കൈനീട്ടം നടത്താതിരിക്കാനും വിശ്വാസികള്‍ക്കാകുമോ?

ദാരിദ്ര്യം വലിയ ഭീഷണിയാണ്. മതവിരുദ്ധര്‍ ചൂഷണം ചെയ്യുന്നത് പ്രധാനമായും ഈ ന്യൂനത തന്നെ. ഇതിനുള്ള പരിഹാരം വേണ്ടവിധം സകാത്ത് നല്‍കാന്‍ അര്‍ഹരെ പ്രേരിപ്പിക്കുകയും ഇതര സാമ്പത്തിക സഹായങ്ങള്‍ വര്‍ധിക്കുകയുമാണ്. കടം നല്‍കാനുള്ള മനസ്സുപോലും ആധുനിക കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ദാനത്തേക്കാള്‍ പ്രതിഫലാര്‍ഹവും ഉപകാരപ്രദവുമാവാറുണ്ട് കടം നല്‍കുന്നത്. അതുപോലെ പലിശരഹിത വായ്പകള്‍ വ്യാപകമാവണം. പ്രാദേശികമായി മഹല്ലുകള്‍ക്ക് കീഴിലും വിവിധ സംഘടനകള്‍ക്കു കീഴിലും ഇതിനുള്ള വിപുലമായ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതത്യാവശ്യമാണ്. മുമ്പുകാലത്ത് വ്യാപകമായുണ്ടായിരുന്ന കുറിക്കലയാണ്ം (പണംപയറ്റ്) പോലുള്ള സാമ്പത്തിക സഹായങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ എടുത്തുപോകുന്നതാണനുഭവം. ഇത് നിലനില്‍ക്കുന്നത് എന്തുകൊണ്ടും ഉപകാരം ചെയ്യും. തിരിച്ചുകൊടുക്കുന്നതാകയാല്‍ സ്വീകരിക്കുന്നവരുടെ ആത്മാഭിമാനത്തിന് ക്ഷതം വരുന്നില്ലെന്നതാണ് ഇതിന്റെ ഒന്നാമത്തെ നേട്ടം. പിന്നെ പല ഘട്ടങ്ങളില്‍ നിശ്ചിതമല്ലാത്ത തുകയാണ് തിരിച്ചടവ്. ആര്‍ക്കും ചെയ്തു തീര്‍ക്കാവുന്ന ബാധ്യതയായിരിക്കും ഓരോ ഗഡുവും.

വീടു നിര്‍മാണാവശ്യാര്‍ഥം പൊതുവെ ബാങ്കുകാര്‍ നല്‍കുന്ന ഹൗസിംഗ്ാ ലോണുകളാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. 15 വര്‍ഷത്തിനിടക്ക് ഇരട്ടിയിലധികം തിരിച്ചുകൊടുക്കണമെന്നതിനു പുറമെ, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിനേക്കാള്‍ വലിയ ഒരു സംഖ്യ എല്ലാ മാസവും മുറതെറ്റാതെ അടക്കുകയും വേണം. ഇത് മൂന്നുമാസം മുടങ്ങിയാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കും. ആറ്റുനോറ്റുണ്ടാക്കിയ വീട്ടില്‍നിന്ന് മക്കളുടെ കൈപിടിച്ച് ഇറങ്ങിനടക്കേണ്ടിവരുന്നവന്റെ മാനസിക സംഘര്‍ഷങ്ങള്‍ ഒന്ന് സങ്കല്‍പിച്ചുനോക്കുക. അതുകൊണ്ടാണ് പ്രാദേശികമായുള്ള സഹായനിധികള്‍ പ്രസക്തമാണെന്നു പറയുന്നത്. പലയിടങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ വര്‍ഷങ്ങളായി നടപ്പില്‍ വരുത്തി വിജയം കണ്ടിട്ടുണ്ട്.

ഇങ്ങനെ ചിന്തിച്ചാല്‍ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ആവശ്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. റമസാന്‍ അതിനു പറ്റിയ നല്ല സന്ദര്‍ഭമാണെന്നതില്‍ തര്‍ക്കമില്ല. വിശുദ്ധ റമസാന്‍ വിശുദ്ധ ഖുര്‍ആന്‍ കാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് നടത്തുന്ന കരുണനാളുകളില്‍ കാരുണ്യക്കൈനീട്ടം റിലീഫ് ഡേ ഈയാവശ്യാര്‍ത്ഥം പ്രതീക്ഷിച്ചതിലധികം വിജയകരമാക്കാന്‍ നമുക്ക് കഴിയണം. അല്‍പ്പായുസ് മാത്രമാണ് നമുക്കുള്ളത്. അതിനിടയില്‍ അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി വളരെ ഏറെ ചെയ്യാനാവണം. അത് സ്വര്‍ഗത്തിലേക്കുള്ള മുതല്‍ക്കൂട്ടായി മാറുമെന്നതിന് മതപ്രമാണങ്ങള്‍ സാക്ഷിനില്‍ക്കുന്നു.

വീട്, തൊഴിലുപകരണങ്ങള്‍, പഠനസഹായങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി ആവശ്യങ്ങളറിഞ്ഞ് സഹായം ചെയ്യുക, സംഘടിപ്പിച്ചു നല്‍കുക. നരകവാസികളോട് സ്വര്‍ഗീയ ഭാഗ്യവാന്മാര്‍ നരകപ്രവേശത്തിന്റെ കാരണം ചോദിക്കുമ്പോള്‍, അവരുടെ മറുപടി ഇങ്ങനെയായിരിക്കും: ഞങ്ങള്‍ നിസ്‌കരിക്കുന്നവരുടെ ഗണത്തില്‍ പെട്ടില്ല. ഞങ്ങള്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നില്ല. വൃത്തികേടുകളില്‍ മുഴുകുന്നതവരോടൊപ്പം ഞങ്ങളും കൂടുമായിരുന്നു (74/43-45). പാവങ്ങളെ സഹായിക്കുന്നതിന്റെ അവര്‍ണനീയ ഗുണങ്ങള്‍ ഇതില്‍നിന്നു വായിച്ചെടുക്കാനാവും.

(കടപ്പാട് സുന്നിവോയ്‌സ്)

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു.


ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മതംമാറിയ പാര്‍നല്‍ ഇന്ന് 22ാം പിറന്നാള്‍ മുസ്‌ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയില്‍തന്നെ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നെന്ന് വെളിപ്പെടുത്തിയ പാര്‍നല്‍, ‘നവജാത പുത്രന്‍’ എന്നര്‍ഥം വരുന്ന വലീദ് എന്ന് പേരു മാറ്റാനുള്ള ആലോചനയിലാണ്.

‘മുസ്‌ലിം പേര് സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വലീദ് എന്ന പേര് പരിഗണനയിലുണ്ട്. ഇപ്പോള്‍ വെയ്ന്‍ ഡിലോണ്‍ പാര്‍നല്‍ എന്ന പേരുതന്നെയാണ്. സസക്‌സിനുവേണ്ടിയുള്ള മത്സരങ്ങളിലാണിപ്പോള്‍ എന്റെ ശ്രദ്ധ. ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ വ്രതത്തിനുള്ള ഒരുക്കങ്ങളിലാണു ഞാന്‍. ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കറ്ററുമായ എന്റെ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാറ്റം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം.’- പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.

പാര്‍നലിന്റെ മതം മാറ്റത്തെ ടീമിലെ മറ്റു മുസ്‌ലിം കളിക്കാരായ ഹാഷിം ആംലയും ഇമ്രാന്‍ താഹിറും സ്വാധീനിച്ചിട്ടില്ലെന്ന് ടീം മാനേജര്‍ മുഹമ്മദ് മൂസജി പറഞ്ഞു. മുസ്‌ലിമാവാന്‍ വെയ്ന്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചിരുന്നു. അവന്‍േറതു മാത്രമായ തീരുമാനമാണിത്. പേരു മാറുന്നതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും മൂസജി പറഞ്ഞു.

മതം മാറ്റത്തെ ഏറെ ഗൗരവത്തോടെയാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്തരുതെന്നറിയിച്ച ചില സഹകളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായും വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ ഐ.പിഎല്ലിനു ശേഷമാണ് കൂടുതല്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്റെ മതം മാറ്റത്തില്‍ ആംലക്ക് പങ്കൊന്നുമില്ല. ആംല തന്റെ മതം സ്വീകരിക്കാന്‍ ടീമിലെ മറ്റാരോടും പറഞ്ഞിട്ടില്ല. തന്റെ വിശ്വാസപ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹതാരങ്ങളുടെ ആദരവ് പിടിച്ചുപറ്റിയിട്ടേയുള്ളൂ. മദ്യക്കമ്പനിയുടെ പരസ്യം പതിച്ച ജഴ്‌സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍പോലും നമസ്‌കാരം മുടക്കാറില്ലെന്നും സഹതാരങ്ങള്‍ പറഞ്ഞു.

2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ചാണ് പാര്‍നല്‍ വരവറിയിച്ചത്. 2009ല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചു. കുത്തഴിഞ്ഞ ജീവിതശൈലി തുടക്കത്തില്‍ ഏറെ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രവിശ്യാ ടീമായ വാരിയേഴ്‌സ് 2009 ഒക്‌ടോബറില്‍ പാര്‍നലിനെ പുറത്താക്കിയത് പോര്‍ട്ട് എലിസബത്തിലെ ഒരു നൈറ്റ്ക്ലബില്‍ പുലര്‍ച്ചെയുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു.

ഹസനിയ്യയിലെ അതിഥികള്‍